റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് റിയാദിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകൻ ചേലുപാടത്ത് ഷെഫീഖ് (35) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് ഹയാത്ത് നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയാണ്. ഭാര്യ: സുഫൈറ, മക്കൾ: അഹ്സൽ, ഐയ്റ, സൈറ. മരണാനന്തര നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ പടിക്കൽ, ഇസ്ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു.
അതേസമയം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ സനാഇയ്യയിലെ സ്റ്റീൽ വർക്ക്ഷോപ്പിലുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ, ചെങ്ങന്നൂർ വെണ്മണി സ്വദേശി സാമുവൽ ജോണിെൻറ (48) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പിക്കപ്പ് വാനിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടയിൽ ശരീരത്തിലേക്ക് ഷീറ്റുകൾ മറിഞ്ഞ് സാമുവൽ തൽക്ഷണം മരണപ്പെടുകയായിരുന്നു.
തെങ്ങുംതറയിൽ നൈനാൻ ജോണിെൻറയും ശോശാമ്മയുടെയും മകനായ സാമുവൽ ഏഴ് വർഷമായി പ്രവാസിയാണ്. ഭാര്യ: തൃഷ, മക്കൾ: ജസ്റ്റിൻ, ജസ്റ്റസ്. ജോലി സ്ഥലത്തു വെച്ചുണ്ടായ അപകട മരണമായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ താമസമുണ്ടായെങ്കിലും സാമൂഹിക പ്രവർത്തകനും അൽ അഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനറുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ ഇടപെടൽ കൊണ്ട് മരണം സംഭവിച്ച ഒരാഴ്ചക്കകം തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു.അൽ അഹ്സ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ നിന്നും സാമുവലിൻ്റെ ബോഡി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നവാസ് കൊല്ലം, ഉമർ കോട്ടയിൽ, ബാബു തേഞ്ഞിപ്പലം, ഉണ്ണികൃഷ്ണൻ, സത്താർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വരമ്പൂർ പെന്തക്കോസ്റ്റ് മിഷൻ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ചെറുവല്ലൂർ സഭാ സെമിത്തേരിയിൽ അടക്കം ചെയ്തു.