രാഹുൽ ഗാന്ധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രി ബിജെ.പിക്കൊപ്പം നിന്ന് രാഹുലിനെ ആക്രമിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. രാഹുൽ ഗാന്ധി അനീതിക്കെതിരെ ശബ്ദമുയർത്തുന്നു. ജനാധിപത്യത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി മാത്രം രാഹുലിനെ ലക്ഷ്യംവയ്ക്കുന്നു- പ്രിയങ്ക ഗാന്ധി പറഞ്ഞു.
വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നവർ ടീമിലുണ്ടെങ്കിൽ മത്സരങ്ങൾ ജയിക്കാനാവില്ല. കേരളത്തിലെ മുഖ്യമന്ത്രി സമാനമായ രീതിയിൽ ഒളിച്ചുകളിക്കുന്ന വ്യക്തിയാണ്. അദ്ദേഹം കോൺഗ്രസിനെതിരേയും രാഹുലിനെതിരേയും ആഞ്ഞടിക്കും. ഒരിക്കലും ബിജെപിയെ കുറ്റപ്പെടുത്തില്ല. ലൈഫ് മിഷൻ മുതൽ സ്വർണക്കടത്ത് വരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, ഒരിക്കൽ പോലും മോദി സർക്കാർ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിട്ടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
കൊടകര കള്ളപ്പണക്കേസും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ‘കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിന് രൂപയുമായി പിടികൂടി. വിഷയത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല’ – പ്രിയങ്ക ആരോപിച്ചു.
രാജ്യത്ത് സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് കേന്ദ്രവും കേരളവും ശ്രമിക്കുന്നതെന്നും വാളയാറിലും വണ്ടിപ്പെരിയാറിലും ഇത് കണ്ടതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.