ലോക്സഭാ പോളിംഗ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാരോപിച്ച് തമിഴക വെട്രിക് കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ പരാതി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനിൽ ആൾക്കൂട്ടത്തെ എത്തിച്ചുവെന്നാരോപിച്ചാണ് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. ഒരു സാമൂഹ്യ പ്രവർത്തകനാണ് പരാതി നൽകിയത്. ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
തമിഴക വെട്രിക് കഴകം രൂപീകരിച്ച ശേഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഷൂട്ടിംഗ് തിരക്കുകൾക്കിടെയാണ് വിജയ് റഷ്യയിൽ നിന്നെത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വിജയ് വോട്ടിടാന്‍ എത്തുമോ എന്നതിൽ അഭ്യൂഹമുയർന്നിരുന്നു. വിജയ് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.രാവിലെ മുതൽ വിജയിയുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് വിജയ് വോട്ട് രേഖപ്പെടുത്താനെത്തിയത്. വീട് മുതൽ പോളിംഗ് ബുത്ത് വരെ ആരാധകരുടേയും പ്രവർത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് അദ്ദേഹം എത്തിയത്. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചുമാണ് ആരാധകർ വിജയിയെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ചത്. താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി ലഭിച്ചത്.
ആൾക്കൂട്ടം തിങ്ങിനിറഞ്ഞതോടെ ഏറെ പണിപ്പെട്ടാണ് വിജയ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. തിക്കിനും തിരക്കിനുമിടയിൽ വിജയിയുടെ കൈക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നീലാങ്കരൈയിലെ വേല്‍സ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ പോളിങ് ബൂത്തിലായിരുന്നു വിജയ് വോട്ടുരേഖപ്പെടുത്തിയത്. കനത്ത സുരക്ഷയില്‍ വോട്ടുചെയ്യാനെത്തിയ വിജയ്‌ക്കൊപ്പം വന്‍ ആള്‍ക്കൂട്ടവുമുണ്ടായിരുന്നു.ഇത് ആദ്യമായല്ല വിജയ് ഇലക്ഷന്‍ ദിനത്തില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ വിജയുടെ ദൃശ്യങ്ങള്‍ ഇന്ത്യയൊട്ടാകെ ചര്‍ച്ചയായിരുന്നു. വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രിക് കഴകം 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.