തിരുവനന്തപുരം: ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ആർച്ച് ബിഷപ് മാർ ജോര്‍ജ് കൂവക്കാട് കർദിനാളായി ഉയർത്തപ്പെടും. ഇദ്ദേഹത്തോടൊപ്പം മറ്റ് ഇരുപത് പേരെയും കർദിനാൾ പദവിയിലേക്ക് ഉയർത്തും.
ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം സ്വീകരിക്കും. എട്ടാം തീയതി, സെന്റ് ഞായറാഴ്ച, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്ക് പുതിയ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആൻറണി, അനൂപ് ആൻറണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ എംഎൽഎമാർ ഉൾപ്പെടെ മലയാളി പ്രതിനിധിസംഘവും എത്തിയിട്ടുണ്ട്. കേരളത്തിന് അഭിമാന നിമിഷമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസംചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.