അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം തോൽവി നേരിട്ടു. ഒഡീഷ 4 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 45-ാം ഓവറിൽ 198 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ 29 പന്തുകൾ ബാക്കി നിൽക്കുമ്പോൾ 6 വിക്കറ്റിന് ലക്ഷ്യം കൈവരിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച ക്യാപ്റ്റൻ സുശ്രീ ദേവദർശിനിയുടെ പ്രകടനമാണ് ഒഡീഷയ്ക്ക് വിജയമൊരുക്കിയത്.
കേരളത്തിന് ഓപ്പണർമാരായ ഷാനിയും ദൃശ്യയും ചേർന്ന് മികച്ച തുടക്കം നൽകുകയായിരുന്നു. ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 74 റൺസ് കൂട്ടിച്ചേർത്തു. 31 റൺസ് നേടിയ ദൃശ്യയെ പുറത്താക്കി സുശ്രീ കേരളത്തിന്റെ സ്കോറിങ്ങിന് തടയിട്ടു. തുടർന്ന് എത്തിയ നജ്ല ഏഴ് റൺസ് നേടിയെങ്കിലും, ഷാനിയും ക്യാപ്റ്റൻ സജനും ചേർന്ന് 50 റൺസ് കൂട്ടിച്ചേർന്നു.
27 റൺസ് നേടിയ സജന പുറത്തായതിന് ശേഷം കേരളത്തിന് മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിച്ചില്ല, ഇത് അവരുടെ പരാജയത്തിന് കാരണമായി. തുടർന്നെത്തിയ കളിക്കാരിൽ 21 പന്തിൽ 25 റൺസ് നേടിയ സായൂജ്യ മാത്രമാണ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്. 72 റൺസ് നേടിയ ഷാനിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ഒഡീഷയ്ക്കായി സുശ്രീ ദിവ്യദർശിനി നാലും ജാനകി റെഡ്ഡി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷയ്ക്ക് തുടക്കത്തിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നൽകുകയായിരുന്നു. എന്നാൽ, ക്യാപ്റ്റൻ സുശ്രീ ദിവ്യദർശിനിയുടെ സ്ഥിരത ഒഡീഷിന് ശക്തി നൽകി. 100 പന്തുകളിൽ 102 റൺസ് നേടിയ സുശ്രീ പുറത്താകാതെ നിന്നു. മാധുരി മെഹ്ത 26 ഉം ജാനകി റെഡ്ഡി 28 ഉം റൺസ് നേടി. കേരളത്തിന് വേണ്ടി ദർശനയും വിനയയും രണ്ട് വിക്കറ്റ് വീഴ്ത്തി.