കൽപറ്റ: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ അന്തിമ രൂപരേഖ ഇന്ന് തയ്യാറാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നൽകും. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു, ഇതിന് 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ ഡിസൈൻ കിഫ്ബി ഒരുക്കിയിട്ടുണ്ട്. നിർമ്മാണത്തിന്റെ ചുമതല ഏൽപ്പിക്കേണ്ടതിനെക്കുറിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.
ഊരാളുങ്കൽ സൊസൈറ്റി ഉൾപ്പെടെ സർക്കാർ പരിഗണനയിൽ ഉണ്ട്. വീടുകളുടെ നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്ത സ്പോൺസർമാരുമായും രാഷ്ട്രീയ പാർട്ടികളുമായും മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തും. കർണ്ണാടക സർക്കാരിന്റെയും രാഹുൽ ഗാന്ധിയുടെയും ഡിവൈഎഫ്ഐയുടേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷനേതാവ് വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ ഉണ്ടാകും. ടൗൺഷിപ്പ് നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് കോടതി അനുകൂല നിലപാട് സ്വീകരിച്ചതിനാൽ, അതിനെ വേഗത്തിലാക്കാൻ എന്ത് നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കും.