ചെന്നൈ: ചെന്നൈയിൽ കഴിഞ്ഞ ദിവസം എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. എച്ച്എംപിവി പുതിയൊരു വൈറസ് അല്ലെന്നും ഇതുവരെ രണ്ട് പേരിൽ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും സർക്കാർ അറിയിച്ചു. ശരീരത്തിലെ ജലാംശം ക്രമീകരിക്കുകയും വിശ്രമം ഉൾപ്പെടെയുള്ള ചികിത്സയിലൂടെ രോഗലക്ഷണങ്ങൾക്കുള്ള പരിഹാരങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും രോഗികളുടെ നില മെച്ചപ്പെട്ടതായി വിശദീകരിച്ചു. പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ, തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി സുപ്രിയ സാഹുവാണ് തിങ്കളാഴ്ച രാത്രി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. തമിഴ്നാട്ടിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇൻഫ്ലുവൻസ സമാനമായ രോഗങ്ങളുടെയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയും കാര്യത്തിൽ സർക്കാർ നിരന്തര നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.