കൽപ്പറ്റ: വയനാട് കോൺഗ്രസിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. രണ്ട് പ്രബല നേതാക്കൾ പ്രതികളായതോടെ, ജില്ലയിൽ പാർട്ടിക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും ആളുകൾ ഇല്ലാത്ത അവസ്ഥയിലാണ് ഡിസിസി ഓഫീസ്. പ്രതിസന്ധി കടുക്കുമ്പോഴും, ഒരു വിഭാഗം പ്രതിരോധിക്കാതെ മാറിനിൽക്കുകയാണ്. പ്രിയങ്ക ഗാന്ധി ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എംഎൽഎയും ഡിസിസി പ്രസിഡൻ്റും പ്രതികളായിട്ടും, വിജയന്റെ മരണത്തിൽ വയനാട് എംപി പ്രതികരിച്ചിട്ടില്ല.
ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രതിചേർത്ത് കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ ഇല്ലാത്ത അവസ്ഥയാണ്. അറസ്റ്റിന്റെ ഭയത്താൽ ഇവർ മാറിനിൽക്കുന്നതാണ് കരുതുന്നത്. ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥ് എന്നിവരും വയനാട് ജില്ലയിൽ ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സ്ഥിരീകരിക്കുന്നു. നേതാക്കളുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എൻഡി അപ്പച്ചൻ ഇന്നലെ തിരുവനന്തപുരത്തെ പാർട്ടി പരിപാടിയിൽ പങ്കെടുത്തു. ഐസി ബാലകൃഷ്ണൻ തിരുവനന്തപുരത്താണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.