ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്റെ രാജി അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒൻപത് വർഷം അധികാരത്തിൽ കഴിഞ്ഞ ശേഷം ട്രൂഡോ പടിയിറക്കുകയാണ്. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെച്ചേക്കുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നുവെന്ന് അറിയുന്നു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാർത്തകൾ പുറത്ത് വന്നത്.
ഒക്ടോബറിൽ, ഏകദേശം 20 എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. ട്രൂഡോയും അദ്ദേഹത്തിന്റെ സർക്കാരും ജനപ്രീതിയിൽ വലിയ ഇടിവ് നേരിട്ടിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങിയ നിരവധി വെല്ലുവിളികൾ സർക്കാരിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു, ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഇത് നടന്നത്.