ദില്ലി: അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച ആദ്യ സംഘത്തെ അമൃത്സറിൽ എത്തിക്കുകയാണ്. ഇന്ന് രാവിലെ അമൃത്സർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ ഉണ്ടെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ലഭ്യമാണ്. തിരിച്ചയച്ചവരിൽ കൂടുതലും പഞ്ചാബിൽ നിന്നുള്ളവരും, സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുമായിരിക്കുമെന്ന് സൂചനയുണ്ട്. 9 മണിയോടെ വിമാനം അമൃത്സറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സി–17 വിമാനം യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. 205 യാത്രക്കാർക്ക് ഇരിക്കാവുന്ന ഈ വിമാനത്തിൽ ഒരു ടോയ്‌ലറ്റ് മാത്രമേയുള്ളൂവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ ഇറങ്ങുന്നതിന് മുമ്പ്, ജർമ്മനിയിലെ റാംസ്റ്റെയിനിൽ വിമാനം ഇന്ധനം നിറയ്ക്കാൻ ഇറക്കിയിരുന്നു. പഞ്ചാബ് പൊലീസ് വിമാനത്താവളത്തിൽ ശക്തമായ സുരക്ഷാ നടപടികൾ ഒരുക്കിയിട്ടുണ്ട്. ഓരോ ഇന്ത്യൻ പൗരനെയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തിരിച്ചയച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമൃത്സറിലെത്തുന്ന വിമാനത്തിലെ യാത്രക്കാർ ഇന്ത്യയിൽ നിന്നുള്ളവരാണോ എന്ന് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആദ്യഘട്ടത്തിൽ, ഇന്ത്യക്കാർ ഉൾപ്പെടെ 5,000-ഓളം അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക തിരിച്ചയക്കുന്നത്. ഇന്ത്യക്ക് പുറമേ, ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും ആളുകളെ അമേരിക്ക കയറ്റിയയച്ചിട്ടുണ്ട്. യുഎസിൽ ഏകദേശം 8,000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്. യുഎസ് ഉൾപ്പെടെ വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഉയർന്നുവരുന്നുണ്ട്.