നിലമ്പൂർ കരുളായി നെടുങ്കയത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ട് കുട്ടികൾ മുങ്ങിമരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ കേസെടുത്ത് പൂക്കോട്ടുംപാടം പോലീസ്. സംഭവത്തിൽ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസെറയും പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് മുങ്ങി മരിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് വന്ന കുട്ടികളാണ് അപകടത്തിൽ മുങ്ങി മരിച്ചത്.
കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ചുഴിയിൽ പെടുകയായിരുന്നു. സംഭവം നടന്ന ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ക്യാമ്പിന്റെ ചുമതലയിൽ ഉണ്ടായിരുന്ന മൂന്ന് അധ്യാപകരും ബീറ്റ് ഫോറസ്റ്റ് ഓഫീസറും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് കുറ്റകരമല്ലാത്ത നരഹത്യക്ക് അധ്യാപകർക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥനും എതിരെ പോലീസ് കേസെടുത്തു. കുട്ടികളെ ക്യാമ്പിലേക്ക് എത്തിച്ച അധ്യാപകർക്ക് അവരുടെ സുരക്ഷാസംബന്ധിച്ച് വ്യക്തമായ ഉത്തരവാദിത്വം ഉണ്ടെന്നും അത് പാലിക്കാൻ അധ്യാപകർക്കും ഫോറസ്റ്റ് ഓഫീസർക്കും കഴിഞ്ഞിട്ടില്ലന്നും പൂക്കോട്ടുംപാടം എസ് എച്ച് ഒ അനീഷ് അറിയിച്ചു.