പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. കാറിന് തീപിടിച്ചതിൻ്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. ആത്മഹത്യയാണ് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
നിർത്തിയിട്ട നിലയിൽ കാർ കത്തുന്നതാണ് പൊലീസ് കണ്ടത്. പെട്രോളിങ്ങിനിടെയാണ് കാർ കത്തുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി അർഷാദ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രേഖകൾ പ്രകാരം കാറിൻ്റെ ഉടമ തുകലശ്ശേരി സ്വദേശി രാജു തോമസാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)