തിരുവനന്തപുരം: പാലോട് നവാവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നിലവിൽ, ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തും കൂട്ടുകാരൻ അജാസും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അഭിജിത്തിന്റെ മൊഴിയനുസരിച്ച്, അജാസ് ഇന്ദുജയെ മർദിച്ചിരുന്നുവെന്ന് പറയുന്നു.
ഇന്ദുജയുടെ ദേഹത്തെ പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതോടൊപ്പം, ഇന്ദുജയുടെ ഒരു സുഹൃത്തിനെ ഇന്നലെ രാത്രി ചോദ്യം ചെയ്തിട്ടുണ്ട്. പനവൂർ മൂന്നാനക്കുഴി സ്വദേശിയെയാണ് ചോദ്യം ചെയ്തത്. ഇന്ന് കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇന്ദുജയുടെ സുഹൃത്ത് ബന്ധങ്ങളെ ചൊല്ലി അഭിജിത്തും സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. അഭിജിത്തും അജാസും തമ്മിൽ ഇതേ വിഷയത്തിൽ വഴക്കുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.