പത്തനംതിട്ട: ശബരിമലയിൽ തിരക്കിന്റെ വർദ്ധനവിനെ തുടർന്ന്, സന്നിധാനത്തും അതിന്റെ ചുറ്റുപാടുകളിലും സിസിടിവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ ഉള്ള പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ 258 ക്യാമറകൾ പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്നു.
ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണെന്ന് അറിയിക്കുന്നു. ചാലക്കയം മുതൽ പാണ്ടിത്താവളം വരെ 60 ക്യാമറകൾ പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തിലെ കൺട്രോൾ റൂമിന്റെ മേൽനോട്ടം പൊലീസ് സ്പെഷ്യൽ ഓഫിസർ പി. ബിജോയ്‌ക്കാണ്. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ പരിശോധിച്ച് നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭ്യമാകുന്നതിനാൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഇത് സഹായകമാണ്.