കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതി കൊച്ചിയിൽ പിടിയിലായി. തൃശ്ശൂർ സ്വദേശിയായ മുകേഷ് മോഹനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് മുകേഷ് തട്ടിയെടുത്ത തുക ഏകദേശം ഒരു കോടി രൂപയാണെന്ന് പൊലീസ് അറിയിച്ചു. കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന മോസ്റ്റ്‌ലാൻഡ്‌സ്, ട്രാവൽ വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു മുകേഷ് മോഹനൻ.
അയർലൻഡ്, ഓസ്ട്രേലിയ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലേക്ക് ജോലിക്കുള്ള വിസ നൽകാമെന്ന് വാദിച്ചുകൊണ്ട് യുവതീ യുവാക്കളിൽ നിന്നും 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ തട്ടിയെടുത്തയാളാണ് മുകേഷ്. പണം നൽകിയിട്ടും ജോലിയും കാത്തിരുന്നിട്ടും ഒരു ഓഫറും ലഭിച്ചില്ല; വർഷം രണ്ടായി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തവരുടെ പരാതികൾ ഉയർന്നപ്പോൾ, മുകേഷ് തിരിച്ചു നൽകാൻ തയ്യാറായില്ല.
ഈ സാഹചര്യത്തിൽ, പണം നൽകിയവർക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസിലായി. തുടർന്ന്, അവർ പൊലീസ് പരാതി നൽകുകയായിരുന്നു. മുകേഷിന് തമിഴ്നാട്ടിൽ ഒരു ഓഫീസ് ഉണ്ടെന്നും, ഇത്തരത്തിൽ നൂറിലധികം ആളുകളെ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി മുകേഷിനെതിരെ ഏഴോളം കേസുകൾ നിലവിലുണ്ട്. പ്രതിയെ കളമശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.