മലപ്പുറം: യുഡിഎഫ് മുന്നണിയിൽ ചേർക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് പി.വി. അൻവർ എംഎൽഎ. യുഡിഎഫ് അധികാരത്തിലേക്ക് വരണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും, എല്ലാ യുഡിഎഫ് നേതാക്കളെയും കാണാൻ താൽപ്പര്യമുണ്ടെന്ന്, എന്നാൽ അത് അവർ തീരുമാനിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ഫോണിൽ സംസാരിച്ച അൻവർ, സതീശൻ ഉൾപ്പെടെ എല്ലാ യുഡിഎഫ് നേതാക്കളെയും കാണാൻ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി, ഇന്ന് ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണിൽ വിളിച്ച അൻവർ, അറസ്റ്റ് സമയത്ത് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചിരുന്നു. സന്ദർശന സമയത്ത് പി. കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന്, മറ്റ് യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനുള്ള പദ്ധതിയുണ്ട്. “എനിക്ക് യുഡിഎഫിൽ ഒരു സ്ഥാനവും വേണ്ട, ഒരു പ്രവർത്തകനായാൽ മതിയെന്ന്” അൻവർ പറഞ്ഞു. മുന്നണിയിൽ ചേർക്കുന്നതിനായി യുഡിഎഫിന് കത്ത് നൽകുന്നതിനെക്കുറിച്ച് പിന്നീട് ചിന്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ കൂടെ നിൽക്കുന്നു. എന്നെ വേണമെങ്കിൽ യുഡിഎഫ് പരിശോധിക്കട്ടെ” എന്നായിരുന്നു അൻവറിന്റെ പ്രതികരണം വാർത്താസമ്മേളനത്തിൽ.
മവന്യജീവി ആക്രമണം രാഷ്ട്രീയ വിഷയമാക്കിയ അൻവർ, വനഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്തുമെന്ന് അറിയിച്ചു. പോരാട്ടത്തിന് യുഡിഎഫ് പിന്തുണ നൽകണം; യുഡിഎഫ് തന്റെ കൂടെ നിൽക്കുകയാണെങ്കിൽ പൂർണ്ണമായും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുൻ നേതാക്കൾ തന്റെ ഒപ്പം വരുമെന്ന് പറഞ്ഞപ്പോൾ തന്നെ എന്നെ അറസ്റ്റ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ ശക്തിപ്പെടുത്താൻ പുറത്ത് ആളുകൾ ഉണ്ട്. ആർഎസ്എസ്-സിപിഎം ബന്ധം കേരളത്തിൽ നിലനിൽക്കുന്നു, ഇത് ന്യൂനപക്ഷങ്ങളെ ബാധിക്കുന്നു. അജിത് കുമാർ ആർഎസ്എസുമായി ഇടപെട്ടത് ഡൽഹിയിൽ വെച്ചാണ്. പിണറായി സിപിഎംന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും; തൊഴിലാളി സംഘടനകളെ പിണറായി തകർത്തു.
വനം വകുപ്പ് മന്ത്രി രാജി വെക്കുന്നത് നല്ലതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തിനാണ് ഇങ്ങിനെ തുടരുന്നത്? ഫോറസ്റ്റ് മാഫിയയുടെ തലവനാണ് വനം മന്ത്രി. വനമേഖലയിലെ ജനങ്ങൾക്ക് ലഭിക്കേണ്ട പണം വനം വകുപ്പ് ഉദ്യോഗസ്ഥർ കട്ടെടുക്കുന്നു. വന ഭേദഗതി നിയമത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിയില്ല; കേരള കോൺഗ്രസ് അടക്കം ഇതിനെതിരെ പ്രതികരിച്ചില്ല. എൽഡിഎഫിൽ നിൽക്കുന്ന സമയത്ത് ഞാൻ നിയമ പോരാട്ടം ആരംഭിച്ചതാണെന്നും അൻവർ വ്യക്തമാക്കി.