ഉറങ്ങുന്ന യാത്രക്കാരുടെ അടുത്ത് ഉറക്കം നടിച്ചു കിടന്ന് അതിവിദഗ്ധമായി മോഷണം നടത്തുന്ന കള്ളൻ പിടിയിൽ. മഥുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇവിടെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ പക്കൽ നിന്ന് മൊബൈൽ ഫോൺ അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമാകുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ റെയിൽവേ പോലീസിന് ലഭിച്ചതോടെ സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിരുന്നു. തുടർന്ന് സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് കള്ളനെയും കള്ളന്റെ മോഷണ രീതിയും പോലീസിന് വ്യക്തമായത്. 21 കാരനായ അവ്നിഷ് സിംഗ് എന്ന യുവാവാണ് യാത്രക്കാരിൽ നിന്ന് പതിവായി മോഷണം നടത്തിയിരുന്നത്.
യാത്രക്കാർ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി ഇയാൾ അവരുടെ പക്കൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് സ്ഥലം വിടുന്നതാണ് പതിവ്. ദൃശ്യങ്ങളിൽ , ആദ്യം ഒരു സ്ഥലത്ത് യുവാവ് ഉറക്കം നടിച്ച് കിടക്കുന്നതായി കാണാം . പിന്നീട് അവിടെ നിന്ന് എണീറ്റ് ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ഇടയിൽ ചെന്ന് കിടന്ന് അവരുടെ പോക്കറ്റിലും മറ്റുമുള്ള സാധനങ്ങൾ അടിച്ചു മാറ്റുകയാണ് ചെയ്യുന്നത്. ഒരു യാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് പതിയെ മൊബൈൽ ഫോൺ എടുത്ത് സ്വന്തം പോക്കറ്റിൽ വയ്ക്കുന്നതും കാണാം. തുടർന്ന് അടിച്ചുമാറ്റിയ സാധനങ്ങളടങ്ങിയ ബാഗും എടുത്ത് ഇയാൾ വിശ്രമ മുറിയിൽ നിന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഈ സിസിടിവി ദൃശ്യങ്ങൾ എക്‌സിലും പങ്കുവെച്ചിട്ടുണ്ട്.
ഒന്നിലധികം മോഷണങ്ങൾ ഇത്തരത്തിൽ നടത്തിയതായും ഏകദേശം 5 മൊബൈൽ ഫോണുകൾ തന്റെ പക്കൽ ഉണ്ടെന്നും പ്രതി സമ്മതിച്ചു. അതേസമയം മോഷണം പോയ മറ്റ് സാധനങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും റെയിൽവേ പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടിയ വിവരം ഇൻസ്‌പെക്ടർ സന്ദീപ് തോമർ മാധ്യമങ്ങളെ അറിയിച്ചു.