ബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാർ അറിയിച്ചു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ഉത്തര കന്നഡയില്‍ ഈ മാസം ഇന്നലെ വരെ ലഭിച്ചത് 85% അധികം മഴയാണ്. അങ്കോലയിലുണ്ടായത് 20 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ്. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുണ്ടായത് മണ്ണിടിച്ചിലിന് കാരണമായി. മണ്ണിടിച്ചിലിൽ മൂന്ന് ഗ്യാസ് ടാങ്കറുകളും അര്‍ജുന്റെ ട്രക്കും ഒഴുകിപ്പോയി.
അപകടമുണ്ടായ ജൂലൈ 16ന് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 16ന് വൈകുന്നേരം നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ പത്തില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തുന്നത് 171 അംഗ സംഘമാണ്. ഇതില്‍ ഇന്ത്യന്‍ നേവിയുടെ 12 മുങ്ങല്‍ വിദഗ്ധരുമുണ്ട്. കാണാതായവരെ കണ്ടെത്താന്‍ ഗംഗാവാലി നദിയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുന്നുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്നു. മോശം കാലാവസ്ഥയിലും തിരച്ചില്‍ തുടരുന്നുവെന്നും കര്‍ണാടക സര്‍ക്കാര്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേമയം, അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ട്രക്ക് കണ്ടെത്തിയെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ട്രക്കാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ട്രക്കിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയത്. പുഴയുടെ അടിത്തട്ടിൽ ട്രക്ക് കണ്ടെത്തിയെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയും സ്ഥിരീകരിച്ചു. നേവിയുടെ ഡീപ് ഡൈവേഴ്സ് അടക്കം സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.