ന്യൂഡൽഹി: രാജ്യത്ത് കനത്ത മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം. മഹാരാഷ്ട്രയിൽ മാത്രം ഇന്ന് നാല് പേർ മരിച്ചു. നദികളും തടാകങ്ങളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ബദരിനാഥ് ദേശീയ പാതയിലും റായ്ഗഡ്-പൂനെ റോഡിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.
മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയിലാണ് കൂടുതൽ ദുരിതം. മഹാരാഷ്ട്രയിൽ ഇന്ന് നാല് പേർ മരിച്ചു. മുത നദിയിലെ പാലത്തിന് സമീപം കടയിൽ നിന്ന് സാധനങ്ങൾ മറ്റുന്നതിനിടെ 3 യുവാക്കൾ ഷോക്കേറ്റ് മരിക്കുകയായിരുന്നു. മുത നദി കരകവിയുകയാണ്.
പൂനെ അധർവാഡി ഗ്രാമത്തിൽ പാറ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. റായ്ഗഡ്-പൂനെ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. താനെ, പൽഘാർ, റായ്ഗാഡ് ജില്ലകളിൽ സ്കൂളുകൾക്ക് മഹാരാഷ്ട്ര സർക്കാർ അവധി പ്രഖ്യാപിച്ചു.മുംബൈയിൽ 3 തടാകങ്ങൾ കരകവിഞ്ഞു. മുംബൈയിലേക്കും പുറത്തേക്കുമുള്ള ഫ്ലൈറ്റുകളിൽ താമസമുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ബദരിനാഥ് ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ജോഷിമഠ് പാഗൽനാലക്ക് സമീപമാണ് മണ്ണ് വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്.
ദില്ലിയിൽ മഴയെ തുടർന്ന് ഗതാഗത കുരുക്ക് രൂക്ഷമായി. ഗുജറാത്തിൽ അപകട മേഖലകളിൽ നിന്നും ആളുകളെ മാറ്റി. വത്സദ് ജില്ലയിലെ ജനവാസ മേഖലയായ കാശ്മീർ നഗറിൽ നിന്ന് മാത്രം 150പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗുജറാത്ത് തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു.