കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐയിൽ നടന്ന സംഘർഷത്തിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമം എന്ന കേസിൽ പൊലീസ് നടപടി സ്വീകരിച്ചു. എസ്എഫ്ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പരിക്കേറ്റ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനാണ് ഒന്നാം പ്രതി. കഴിഞ്ഞ ദിവസം തോട്ടട ഐടിഐയിൽ നടന്ന കയ്യാങ്കളിയിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിനെയാണ് എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് മർദിച്ചത്.
നട്ടെല്ലിന് പരിക്കേറ്റ റിബിനിപ്പോൾ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ-കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചുവെന്നാണ് കേസ്.റിബിന്‍റെ പരാതിയിന്മേലാണ് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. അതേ സമയം എസ്എഫ്ഐ പ്രവർത്തകനായ ആഷിക് നൽകിയ പരാതിയിന്മേൽ അഞ്ച് കെഎഎസ്‍യു പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു.
എഫ്ഐആറിൽ ഒന്നാം പ്രതിയായ മുിഹമ്മദ് റിബിൻ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിന്റെ സാഹചര്യത്തിൽ ക്യാംപസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇന്ന് എല്ലാ പാർട്ടികളുടെയും യോഗം പൊലീസ് വിളിച്ചിരിക്കുന്നു. പ്രശ്നം പരിഹരിക്കാൻ പൊലീസ് നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.